സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്ന നാട്ടിക എംഎൽഎ സിസി മുകുന്ദൻ തന്റെ സ്ഥാനം രാജിവെച്ചു. ഇന്നലെയാണ് മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ ഇന്നലത്തെ തീയതി വെച്ച് അദ്ദേഹം നിയമസഭാ സ്പീക്കർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. 

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസമാണ് സിപിഐ നേതൃത്വം മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. 2021-ൽ 28,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മുകുന്ദൻ, ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കാനാണ് ഒരുങ്ങുന്നത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ചയാണ് മുകുന്ദൻ പാർട്ടി ജില്ലാ ഓഫീസിലെത്തിയത്. തനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കുന്ന ഒരു വിഭാഗം സിപിഐ നേതാക്കൾ മണ്ഡലത്തെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.