പരവൂർ: കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ച് രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് അനുമതി തേടി തമിഴ്നാട് സർക്കാർ റെയിൽവേ ബോർഡിന് കത്തയച്ചു. ചെന്നൈയിൽ നിന്ന് കേരളത്തിലെ തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകൾക്കായി തമിഴ്നാട് മുൻകൈയെടുക്കുന്നത് കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് പ്രധാന റൂട്ടുകളാണ് തമിഴ്നാട് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ചെന്നൈയിൽ തിരുച്ചിറപ്പള്ളി, നാഗർകോവിൽ വഴി തിരുവനന്തപുരത്തെ ബന്ധിപ്പിക്കുന്നതാണ് ഒരു പാത. ചെന്നൈയിൽ നിന്ന് സേലം, കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീളുന്നതാണ് നിർദിഷ്ട രണ്ടാമത്തെ പാത.
നിലവിൽ നിർമാണം പുരോഗമിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ കോർത്തിണക്കി അതിവേഗ റെയിൽ ശൃംഖല വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ബജറ്റിൽ ചെന്നൈയിൽ നിന്ന് ഹൈദരാബാദ്, മൈസൂരു എന്നിവിടങ്ങളിലേക്ക് അതിവേഗ പാതകൾ നിർദേശിച്ചിരുന്നെങ്കിലും കേരളത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അയൽ സംസ്ഥാനം കേരളത്തിലേക്കുള്ള യാത്രാ വിപുലീകരണത്തിനായി രംഗത്തെത്തിയിരിക്കുന്നത്.
2010-ലെ റെയിൽവേ ബജറ്റിലും 2009-ലെ ‘വിഷൻ 2020’ പദ്ധതിയിലും ചെന്നൈ – കൊച്ചി – തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ പാത വിഭാവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാർ മുംബൈ – അഹമ്മദാബാദ് റൂട്ടിന് മുൻഗണന നൽകുകയായിരുന്നു. തമിഴ്നാടിന്റെ പുതിയ നീക്കത്തിലൂടെ ദശകങ്ങൾ പഴക്കമുള്ള ഈ റെയിൽവേ സ്വപ്നത്തിന് ജീവൻ വച്ചിരിക്കുകയാണ്. കൂടാതെ, ചരക്ക് നീക്കം സുഗമമാക്കാൻ വിജയവാഡയിൽ നിന്നുള്ള ഫ്രൈറ്റ് കോറിഡോർ കന്യാകുമാരി വരെ നീട്ടണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.



