പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണം ഉയർന്ന പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലേക്ക് നേതാക്കൾ എത്തുന്നു. എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൽനിന്ന് മുതിർന്ന നേതാകൾ സ്ഥലത്തേയ്ക്ക് എത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് സ്ഥലത്തെത്തി. പണക്കൊഴുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത് റസാഖ് പറഞ്ഞു. മരണ വീടുകളിലും കല്യാണ വീടുകളിലും എത്തി ബിജെപി പണം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു എന്നേയുള്ളു. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സ്ഥലത്തെത്തും. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.



