ഒളിവിൽ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്ല്യക്ക് ബോംബെ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കോടതിയുടെ നടപടികളിൽ നിന്ന് ബോധപൂർവ്വം അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും അതിനാൽ അദ്ദേഹം നൽകിയ ഹർജിയിൽ നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ മല്ല്യക്ക് അവസാന അവസരം നൽകുന്നതായി കോടതി അറിയിച്ചു. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. തന്നെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടികൾക്കെതിരെ മല്ല്യ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.



