വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 360 പേരെ സൈന്യം മോചിപ്പിച്ചു. ഭീകരരുടെ ശക്തമായ താവളമായ മന്ദാര പര്‍വത നിരകളില്‍ ഞായറാഴ്ച നടത്തിയ പ്രത്യേക സൈനിക ഓപ്പറേഷനിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. മോചിപ്പിക്കപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

എന്നാല്‍ മലനിരകളിലെ കഠിനമായ ഭൂപ്രകൃതിയും ദീര്‍ഘനാളത്തെ തടവുജീവിതവും കാരണം കടുത്ത ക്ഷീണം ബാധിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടതായി സൈനിക വക്താവ് ഹാരുണ സാനി അറിയിച്ചു. ബാക്കിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവര്‍ക്ക് ആവശ്യമായ ചികിത്സയും മാനുഷിക സഹായങ്ങളും നല്‍കിവരികയാണെന്നും സാനി കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യം സൈന്യത്തിന്റെ വലിയ വിജയമാണെന്നും ഭീകരസംഘടനയ്ക്ക് ഏറ്റ കടുത്ത തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര കലാപവും, കവര്‍ച്ചയ്ക്കും അനധികൃത ഖനനത്തിനുമായി സായുധ സംഘങ്ങള്‍ നടത്തുന്ന തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയില്‍ കടുത്ത സുരക്ഷാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബോക്കോ ഹറാമും, ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സും ആണ് ഇവിടുത്തെ പ്രധാന ഭീകര ഗ്രൂപ്പുകള്‍. കഴിഞ്ഞ മാസം യു.എസുമായി ചേര്‍ന്ന് നൈജീരിയ നടത്തിയ സംയുക്ത സൈനിക നീക്കത്തില്‍ 175 ഭീകരരെ വധിച്ചിരുന്നു.

വടക്കുകിഴക്കന്‍ നൈജീരിയയിലെ ആഭ്യന്തര കലാപങ്ങളില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രസിഡന്റ് ബോല ടിനുബു ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.