തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് എൽഡിഎഫ്. സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാരാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ജയിൽ കുമാർ രംഗത്തുവന്നിരിക്കുന്നത്.
ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്ന് 336 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. എന്നാൽ, ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം.
പോലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടും. വ്യാപകമായി ബിജെപി പ്രവർത്തകർ മദ്യം വിതരണം ചെയ്യുന്നു. ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പ്രവർത്തകർ തടയുമെന്നും അദ്ദേഹം പറഞ്ഞു.



