ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ബിജെപിക്ക് 945 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ലഭിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ ആക്രമിച്ചാണ് സിംഗ് ഈ പരാമർശം നടത്തിയത്. ബിജെപിക്ക് തിരഞ്ഞെടുപ്പ് സംഭാവന നൽകുന്ന ഫാർമ കമ്പനികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു. ഭോപ്പാലിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിഷ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയതിനാലാണ്,” അദ്ദേഹം പറഞ്ഞു. കോൾഡ്രിഫിന്റെ ഉപഭോഗം മൂലമാണ് കുട്ടികൾ മരിച്ചതെന്ന് സിംഗ് ആരോപിച്ചു. കോൾഡ്രിഫിൽ 48.6 ശതമാനത്തിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഒരു ലായകം) അടങ്ങിയിട്ടുണ്ടെന്നും എന്നാൽ സുരക്ഷിത പരിധി 0.01 ശതമാനത്തിൽ കൂടരുതെന്നും അദ്ദേഹം പറഞ്ഞു.