നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ കാണാൻ കോടിയേരി ബാലകൃഷ്ണൻ എത്തിയ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിനീഷ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ‘ഒരേയൊരു കോടിയേരി’ എന്നാണ് ചിത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിലവിലെ പാർട്ടി നേതൃത്വത്തിന് കോടിയേരി ബാലകൃഷ്ണൻ്റെ പകരക്കാരനാകാൻ കഴിയില്ലെന്ന സൂചനയാണ് ബിനീഷ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിനീഷ് പങ്കുവെച്ച ചിത്രത്തിൽ എ എൻ ഷംസീറും കോടിയേരി ബാലകൃഷ്ണനൊപ്പം ഉണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ എൻ ഷംസീറിന് മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയിരുന്നില്ല. കോടിയേരിയുമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് ഷംസീർ.
ബിനീഷ് കോടിയേരിയുടെ പോസ്റ്റിന് താഴെ നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ കമൻ്റുകളാണ് വരുന്നത്. കോടിയേരി ബാലകൃഷ്ണനെപ്പോലെ പാർട്ടിയെ നയിക്കാൻ എം വി ഗോവിന്ദന് കഴിയില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തെയും കമൻ്റുകളിൽ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം നേതൃത്വത്തിൻ്റെ വീഴ്ചയാണെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. പാർട്ടിയെ നയിക്കുന്നത് ഇപ്പോൾ വെള്ളാപ്പള്ളിയാണെന്ന തരത്തിലുള്ള പരിഹാസങ്ങളും കമൻ്റുകളിൽ കാണാം.



