പൊന്നാനി: ബിഹാർ ഒരുനാൾ കേരളം പോലെയാകാൻ ആഗ്രഹിക്കുന്നുവെന്ന് ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
മോദി സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തമുണ്ടായപ്പോഴും കേന്ദ്രം കേരളത്തിന് ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി എൽഡിഎഫ് സർക്കാർ നേരിട്ടതായും തേജസ്വി യാദവ് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സർവമേഖലയിലും വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ മുന്നോട്ടുകൊണ്ടുപോയി. സംഘപരിവാർ ഭരണഘടനപോലും മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ സംവരണം പ്രധാനമാണ്. ആ പോരാട്ടം സാംസ്കാരിക വിപ്ലവമാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.



