ബെംഗളൂരുവിലെ പൊതുമേഖലാ ബാങ്കിൽ ഉപഭോക്താക്കളുടെ ലോക്കറിൽ നിന്ന് 2.7 കിലോ സ്വർണ്ണം മോഷ്ടിച്ച അസിസ്റ്റന്റ് മാനേജർ പിടിയിലായി. ഓൺലൈൻ വാതുവെപ്പിനും ചൂതാട്ടത്തിനുമുള്ള പണം കണ്ടെത്താനാണ് താൻ മോഷണം നടത്തിയതെന്ന് പ്രതിയായ 34-കാരൻ കിരൺ കുമാർ പോലീസിനോട് സമ്മതിച്ചു.

ബാങ്ക് മാനേജറുടെ അഭാവത്തിൽ ലോക്കർ താക്കോലുകൾ കൈക്കലാക്കിയാണ് ഇയാൾ കുറഞ്ഞ അളവിൽ സ്വർണ്ണം കടത്തിയിരുന്നത്. ദീർഘകാലമായി ഇയാൾ ഇത്തരത്തിൽ സ്വർണ്ണം മോഷ്ടിച്ചുവരികയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ജനുവരി 2-ന് പണയം വെച്ച സ്വർണ്ണം തിരികെ വാങ്ങാൻ ഉപഭോക്താക്കൾ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ലോക്കറുകൾ പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളുടെ അളവിൽ കുറവ് കണ്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ വിശദമായ പരിശോധന നടത്തി.