ന്യൂഡൽഹി: മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർ ചേർന്ന് മൊബൈൽ സ്റ്റോർ ജീവനക്കാരന്റെ 15 ലക്ഷം രൂപയും 22 മൊബൈൽ ഫോണുകളും കവർന്നു. ജമ്മു സ്വദേശികളായ മുഹമ്മദ് ഫറോൽ (28), ഹാഷു ബീബി (23), ജൂന ബീഗം (31), താരിഗ് ഹുസൈൻ (33), മനീവ അക്തർ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ മൊബൈൽ സ്റ്റോറ് ജീവനക്കാരനായ രമേശ് ചാന്ത് എന്ന യുവാവിന്റെ പക്കൽ നിന്നാണ് 15 ലക്ഷം രൂപയും 30 ലക്ഷം രൂപ വില വിരുന്ന 22 മൊബൈൽ ഫോണുകളും കവർന്നത്.
ഡൽഹിയിൽ ബസിറങ്ങിയ രമേശിനെ കവർച്ച സംഘം ഓട്ടോയിൽ പിന്തുടരുകയും തടഞ്ഞു നിർത്തുകയും ചെയ്തു. തുടർന്ന് സംഘത്തിലെ സ്ത്രീകളെ രമേശ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്തു. ഈ സമയത്താണ് മറ്റ് രണ്ട് പ്രതികൾ രമേശിന്റെ പണവും ഫോണുകളുമായി ഓടി രക്ഷപ്പെടുന്നത്. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടി. സ്ത്രീകളെ ചോദ്യം ചെയ്തതിലൂടെ പർവേസ് എന്നയാളാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പോലീസ് കണ്ടെത്തി.
അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം മുഹമ്മദിനെ ചണ്ഡീഗഡിൽ നിന്നും താരിഗിനെ ഉദയംപൂരിൽ നിന്നും പോലീസ് പിടികൂടുകയും മുഴുവൻ പണവും ഫോണുകളും രമേശിന് തിരികെ ഏൽപ്പിക്കുകയും ചെയ്തു. പർവേസിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



