കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കണക്കുകൾ നേരിട്ട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമാണ് റിപ്പോർട്ട് തയാറാക്കിയത്.
ചാർട്ടേഡ് അക്കൗണ്ടന്റിനെയും കേസിൽ കക്ഷിചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോൾ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.



