നമ്മുടെ രാജ്യത്തിന്റെ ജീവനാഡിയായാണ് ഇന്ത്യൻ റെയിൽവേ അറിയപ്പെടുന്നത്. 24 മണിക്കൂറും യാത്രക്കാരുമായി തിരക്കേറിയ നിരവധി സ്റ്റേഷനുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, വർഷത്തിൽ 350 ദിവസവും വിജനമായി കിടക്കുകയും കഴിഞ്ഞ 27 വർഷമായി ഒരു ടിക്കറ്റ് പോലും വിൽക്കാത്തതുമായ ഒരു സ്റ്റേഷൻ നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?
ബീഹാറിലെ ഈ വിചിത്രമായ സ്റ്റേഷൻ വർഷത്തിൽ 15 ദിവസം മാത്രമാണ് സജീവമാകുന്നത്. ഈ സവിശേഷമായ സ്റ്റേഷന്റെ പൂർണ്ണരൂപവും അതിനു പിന്നിലെ രസകരമായ കാരണവും നമുക്ക് മനസ്സിലാക്കാം.
ബീഹാറിലെ ഔറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന് അനുഗ്രഹ് നാരായൺ റോഡ് ഘട്ട് സ്റ്റേഷൻ എന്നാണ് പേര്. പ്രധാന അനുഗ്രഹ് നാരായൺ റോഡ് സ്റ്റേഷനിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്ന കാര്യം ശ്രദ്ധേയമാണ്. ഈ ചെറിയ സ്റ്റേഷൻ വളരെ ജീർണാവസ്ഥയിലാണ്, ഇവിടെ ഒരു സ്റ്റേഷൻ മാസ്റ്ററോ മറ്റ് റെയിൽവേ ജീവനക്കാരോ ഇല്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ടിക്കറ്റ് കൗണ്ടർ അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും ട്രെയിനുകൾ ഇവിടെ നിർത്താൻ റെയിൽവേ വകുപ്പ് എല്ലാ വർഷവും രേഖാമൂലമുള്ള ഉത്തരവ് ഇറക്കാറുണ്ട്.
എന്തിനാണ് ഇവിടെ ട്രെയിനുകൾ നിർത്തുന്നത്?
ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലെങ്കിൽ പിന്നെന്തിനാണ് ഇവിടെ ട്രെയിനുകൾ നിർത്തുന്നത് എന്ന സ്വഭാവികമായ ചോദ്യം ഉയർന്ന് വന്നേക്കാം. എന്നാൽ ഇതിന് പിന്നിൽ മതപരമായ ഒരു കാരണമുണ്ട്. ഈ സ്റ്റേഷൻ പുൻപുൻ നദീഘട്ടിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഹിന്ദുമതത്തിൽ, പിതൃപക്ഷത്തിൽ പിതൃക്കൾക്ക് തർപ്പണവും പിണ്ഡദാനവും നൽകുന്നത് വളരെ പ്രധാനമാണ്, ഇതിനായി പുൻപുൻ ഘട്ട് വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഈ 15 ദിവസങ്ങളിൽ, പിണ്ഡദാനം ചെയ്യാൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. യാത്രക്കാരുടെ ഈ വലിയ തിരക്ക് കണക്കിലെടുത്താണ് ഈ സമയങ്ങളിൽ റെയിൽവേ ഇവിടെ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിക്കുന്നത്.
ബാക്കി 350 ദിവസങ്ങളിൽ ആളും അനക്കവുമില്ല
പിതൃപക്ഷത്തിന്റെ 15 ദിവസങ്ങൾ അവസാനിക്കുന്നതോടെ സ്റ്റേഷൻ നിർജീവമാകുന്നു. വർഷത്തിലെ ബാക്കി സമയങ്ങളിൽ ട്രെയിനുകൾ ഇതിലൂടെ കടന്നുപോകുമെങ്കിലും നിർത്താറില്ല. സ്ഥിരം യാത്രക്കാരില്ലാത്തതിനാൽ റെയിൽവേ ടിക്കറ്റ് കൗണ്ടർ പരിപാലിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് വർഷത്തിൽ 350 ദിവസവും സ്റ്റേഷൻ പൂർണ്ണമായും വിജനമായി കിടക്കുന്നത്.



