ന്യൂഡൽഹി: റോഡരികിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ശരീരത്തിലൂടെ മദ്യലഹരിയിൽ ഓഡി കാർ കയറ്റിയിറക്കി യുവാവ്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. എട്ടു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽ പരിക്കേറ്റവർ. രാജസ്ഥാനിൽ നിന്നുള്ള ലാദി (40), ബിംല (8), സബാമി എന്ന ചിരാമ (45), നാരായണി (35), രാംചന്ദ്ര (45) എന്നിവർക്കാണ് പരിക്കേറ്റത്. മുനിരക ഫ്ലൈഓവറിന് അടുത്തുള്ള ശിവ ക്യാമ്പിന് സമീപത്തായിരുന്നു ഇവർ ഉറങ്ങിക്കിടന്നത്. ബുധനാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്ന് പോലീസ് പറയുന്നു.

40 വയസ്സുള്ള ഉത്സവ് ശേഖർ എന്നയാളാണ് കാർ ഓടിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ റോഡിൽ നിന്ന് തെന്നിമാറി നടപ്പാതയിൽ ഉറങ്ങിക്കിടന്നവരുടെ മേൽ കൂടി കയറിപ്പോയി. അതിനുശേഷം കുറച്ചകലെ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിൽ ഇടിച്ചാണ് കാർ നിന്നത്.

നിലവിളി കേട്ട് ഓടിക്കൂടിയ ആളുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോലീസും എമർജൻസി സർവീസുകളും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ തന്നെ ഡ്രൈവർ ശേഖറിനെ പോലീസ് പിടികൂടി. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) അമിത് ഗോയൽ പറഞ്ഞു. ‘ഉപജീവനത്തിനായി ചെറിയ ജോലികൾ ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരിൽ ഒരു കുട്ടിയുണ്ട്. ബാക്കിയുള്ള നാലുപേർ രണ്ട് ദമ്പതികളാണ്.

ശിവ ക്യാമ്പിന് മുന്നിലുള്ള ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒരു വെളുത്ത ഓഡി കാർ ഇവരുടെ മുകളിലൂടെ ഇടിച്ചുകയറിയതായി പ്രാഥമിക അന്വേഷണത്തിലും ദൃക്‌സാക്ഷി മൊഴികളിലും വ്യക്തമായി. ദ്വാരക നിവാസിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അപകടത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.