തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.
കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.



