യുഎസിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39ബി വിക്ഷേപണത്തറയില്‍ നിന്ന് SLS റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
നേരത്തെ നിശ്ചയിച്ചതിലും 11 മിനിറ്റ് വൈകി, ഇന്ത്യൻ സമയം 4:05നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ മൂന്ന് ഇന്ധന ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓറിയോണ്‍ പേടകം ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. അഞ്ചാം ദിവസമാകും ചാന്ദ്രകാന്തിക മണ്ഡലത്തിലേക്ക് പേടകം പ്രവേശിക്കുക.
നാസ നേതൃത്വം നല്കുന്ന ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന് സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ ജെറമി ഹാന്സെന് ഒഴികെയുള്ള മൂന്നുപേരും നാസയുടെ ഗവേഷകരാണ്. ജെറമി ഹാന്സെന് കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ഗവേഷകനാണ്.
നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് ഓറിയോണ്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഗവേഷകര്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങില്ല. പകരം, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പറന്ന് പഠനങ്ങള്‍ നടത്തി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക. 10 ദിവസമാണ് ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത് ചെലവഴിക്കുക.



