ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈന്യവും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല് സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, മറ്റൊരു സംഭവത്തില്‍ ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.