തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്റോ ആന്റണി രണ്ടു കോടി വാങ്ങിയെന്ന നെടുംപറന്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.
വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്റോ ആന്റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആന്റോ ആന്റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.
പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.
നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരിൽ ആന്റോയ്ക്കു നൽകിയതെന്നായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് പലിശ വ്യവസ്ഥയിൽ പണം വാങ്ങിയത്.
ഏഴ് വർഷം കഴിയുമ്പോഴും നാളിതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകൾ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താൻ യുഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും രാജു പറഞ്ഞു.
രണ്ടു കോടി രൂപ വാങ്ങിയെന്നും 20 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളൂവെന്നുമുള്ള രാജുവിന്റെ ആരോപണം ആന്റോ ആന്റണി തള്ളിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സഹായമെന്ന നിലയിൽ പണം വാങ്ങിയിരുന്നതായി ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം അന്ന് യുഡിഎഫിന്റെഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തുക തിരികെ നൽകുകയും ചെയ്തു.
പലരും അന്ന് സഹായിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല സിപിഎമ്മിനെയും മറ്റു പാർട്ടികളെയും രാജു സഹായിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ സമ്മർദത്തെ തുടർന്നാണ് രാജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.



