ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡിയിൽ അങ്കണവാടി അധ്യാപികയെ അഞ്ച് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് വസന്തകുമാരിയെയാണ് ഔട്ടി ബന്ദപ്പ, കോത്തഗിരി രാമുലു, ഭൂതല വൈദ്യനാഥ്, ഔട്ടെ സായവ്വ, ചക്കാലി ബാലാമണി എന്നിവർ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.
അങ്കണവാടിയിലായിരുന്ന വസന്തകുമാരിയെ അഞ്ച് പേരും ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വസന്തകുമാരിയുടെ ഭർത്താവ് പ്രഭാകർ അയൽവാസികളിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നുമാരോപിച്ചാണ് മർദിച്ചത്.
പ്രഭാകരിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വസന്തകുമാരിയെ മർദിച്ചത്. വിവരം അറിഞ്ഞ വസന്തകുമാരിയുടെ കുടുംബം സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഭാകരിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.



