കൊച്ചി: അങ്കമാലിയില്‍ ബികോം വിദ്യാര്‍ഥിനി ജാസ്‌ലിയ ജോണ്‍സന്‍റെ വാഹനപകടത്തില്‍ പ്രതി സിറിയക് പി. ജോര്‍ജിനെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുവെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്‍റെ കണ്ണുവെട്ടിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയെ പിടികൂടാന്‍ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ അലംഭാവം കാണിച്ചുവെന്നും ജാസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറല്‍ എസ്പി കെ. സുദര്‍ശന്‍റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.

ഫെബ്രുവരി 28ന് ആയിരുന്നു പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിയ ജാസ്‌ലിയയെ സിറിയക് ഇടിച്ചു തെറിപ്പിച്ചത്. സംഭവം നടന്ന് ഏഴാം ദിവസമാണ് സിറിയക്കിനെ വാഗമണ്ണില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ജാസ്‌ലിയയുടെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധം നടത്തിയിരുന്നു.