പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട് അതിനിർണായകമായ  നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ഒരാളെ അവരുടെ തൊഴിൽ സൂചിപ്പിക്കുന്ന പേര് വിളിക്കുന്നത് കേവലം ജാതീയമായ അധിക്ഷേപമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിർണായക വിധിയിൽ പറഞ്ഞു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള ഒരു കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കുമാറിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. കേവലം ഒരു തൊഴിൽപ്പേര് വിളിക്കുന്നത് ആ വ്യക്തിയുടെ ജാതിയെ അപമാനിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണെന്ന് തെളിയിക്കപ്പെടാത്ത പക്ഷം അത് എസ്.സി/എസ്.ടി നിയമപ്രകാരമുള്ള കുറ്റമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

ഈ നിയമപോരാട്ടത്തിന് ആധാരമായത് അപ്പീൽ നൽകിയ വ്യക്തിയുടെ വീട്ടിൽ അലക്കുജോലി ചെയ്തിരുന്ന ഒരു സ്ത്രീ നൽകിയ പരാതിയാണ്. തന്റെ കൂലി ആവശ്യപ്പെട്ടപ്പോൾ വീട്ടുടമസ്ഥ ജാതീയമായി അധിക്ഷേപിച്ചുവെന്നും ‘ധോബിൻ’ (അലക്കുസ്ത്രീ) എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. ഇതിനെത്തുടർന്ന് ഗൗതം ബുദ്ധ നഗറിലെ പ്രത്യേക കോടതി പ്രതിക്ക് സമൻസ് അയച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾക്കൊപ്പം എസ്.സി/എസ്.ടി നിയമത്തിലെ കടുത്ത വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. ഈ നടപടിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ രേഖകൾ വിശദമായി പരിശോധിച്ച ഹൈക്കോടതി, പരാതിക്കാരിയെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച ‘ധോബിൻ’ എന്ന വാക്ക് അവരുടെ ഔദ്യോഗികമായ തൊഴിലിനെയാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇരുവരും തമ്മിൽ ഒരു തൊഴിൽപരമായ ബന്ധം നിലനിന്നിരുന്നതായും പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് ഇത്തരമൊരു സംഭാഷണം നടന്നതെന്നും കോടതി കണ്ടെത്തി. ഒരു വ്യക്തിയെ അവരുടെ തൊഴിലിനെ ആസ്പദമാക്കി വിളിക്കുന്നത് സ്വാഭാവികമാണെന്നും, അത് ജാതീയമായ വിവേചനമോ അവഹേളനമോ ആയി തരംതിരിക്കാൻ കൃത്യമായ തെളിവുകൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കേവലം തൊഴിൽനാമം ഉപയോഗിക്കുന്നത് നിയമത്തിന്റെ പരിധിയിൽ വരുന്ന അതിക്രമമായി കാണാൻ കഴിയില്ലെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.

വിചാരണ കോടതിയുടെ നടപടിക്രമങ്ങളിലെ പിഴവുകളും ഹൈക്കോടതി പരിശോധിച്ചു. പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളാതെ തന്നെ ഒരു പ്രൊട്ടസ്റ്റ് പെറ്റീഷൻ പരാതിയായി പരിഗണിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ശരിവെച്ചു. എന്നാൽ, ജാതി അധിക്ഷേപത്തിനുള്ള കൃത്യമായ തെളിവുകളുടെ അഭാവത്തിൽ എസ്.സി/എസ്.ടി നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം, പരാതിക്കാരിയെ കൈയേറ്റം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ഉള്ള മറ്റ് ക്രിമിനൽ നടപടികളുമായി വിചാരണ കോടതിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.