തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസുകാരിയുടെ മരണത്തിന് പിന്നാലെ കുടുംബം സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച സംഭവത്തിൽ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കാട്ടാക്കട മമൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ ആയിരുന്നു കുടുംബത്തിന്റെ പരാതി. എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാകൂ.
ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ കാട്ടാക്കട മമൽ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി നൽകിയ ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇഞ്ചക്ഷന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായാണ് കുടുംബത്തിന്റെ ആരോപണം.
ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.



