ദക്ഷിണാഫ്രിക്കയുടെ 27 വർഷങ്ങളുടെ കാത്തിരിപ്പാണ് ശനിയാഴ്ച ക്രിക്കറ്റിന്റെ മെക്കയിൽ അവസാനിച്ചത്. എത്രയോ നാളുകളായി ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളിൽ കാലിടറുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറിയിട്ട്. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയോട് തോറ്റു. ഒടുവിലിതാ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ കരുത്തിനെ മറികടന്ന് ദക്ഷിണാഫ്രിക്ക വീണ്ടുമൊരു ഐസിസി കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു.
രണ്ടാം ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും അവസാന വിക്കറ്റ് ചെറുത്തുനിൽപ്പിനൊടുവിൽ 282 റൺസെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെയ്ക്കുമ്പോൾ കാര്യങ്ങൾ ഓസീസിന് അനുകൂലമായിരുന്നു. പേസിനെ നന്നായി തുണയ്ക്കുന്ന പിച്ചിൽ ഓസീസ് ബൗളർമാർ ഒന്നാം ഇന്നിങ്സിൽ പ്രോട്ടീസിന് എറിഞ്ഞിട്ടത് 138 റൺസിനായിരുന്നു. സ്റ്റാർക്കും കമ്മിൻസും ഹേസൽവുഡും നിറഞ്ഞ ഓസീസ് പേസ് ബൗളിങ്ങിന്റെ മൂർച്ച അറിയാത്തവർ ആരുണ്ട്.
പക്ഷേ വിട്ടുകൊടുക്കാൻ ദക്ഷിണാഫ്രിക്ക ഒരുക്കമല്ലായിരുന്നു, ഒപ്പം ഏയ്ഡൻ മാർക്രവും. ഒന്നാം ഇന്നിങ്സിൽ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാർക്രമായിരുന്നില്ല രണ്ടാം ഇന്നിങ്സിൽ. തുടക്കത്തിൽ അതിവേഗം റൺസടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിലൂടെ അയാൾ ദക്ഷിണാഫ്രിക്കയെ വിജയക്കരയിൽ തുഴഞ്ഞെത്തിക്കുക തന്നെയായിരുന്നു. മൂന്നാം ഓവറിൽ റയാൻ റിക്കെൽട്ടൺ പുറത്തായതും പിന്നീട് പിന്തുണ നൽകി ക്രീസിൽ നിന്ന വിയാൻ മൾഡർ മടങ്ങിയതുമൊന്നും മാർക്രത്തിന്റെ ഏകാഗ്രതയെ തെല്ലും ബാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ടെംബ ബവുമയെ കൂട്ടുപിടിച്ച് മാർക്രം നടത്തിയ ചെറുത്തുനിൽപ്പാണ് ഓസീസിന്റെ വമ്പൊടിച്ചത്. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത് മാർക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. 14 ബൗണ്ടറികൾ നിറഞ്ഞ ഇന്നിങ്സ്. ലോർഡ്സിൽ നാലാം ഇന്നിങ്സിൽ 2009-ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒടുവിൽ ജയിക്കാൻ ആറു റൺസ് മാത്രം വേണ്ട ഘട്ടത്തിൽ കാണിച്ച അമിതാവേശം വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ലോർഡ്സിലെ കാണികളുടെ നിറഞ്ഞ കയ്യടി നേടിയാണ് ആ പോരാളി മടങ്ങിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മാറ്റാരുമായിരുന്നില്ല. ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് മാർക്രം മടങ്ങിയത്.
പേശിവലിവ് അലട്ടിയ ബവുമയ്ക്ക് ഓടാൻ പ്രയാസമാണെന്നറിഞ്ഞ് ഇന്നിങ്സ് പരുവപ്പെടുത്തിയ മാർക്രത്തിന് കയ്യടിക്കാതിരിക്കുന്നതെങ്ങിനെ. ഒന്നാം ഇന്നിങ്സിൽ സ്റ്റാർക്കിന്റെ ഒരു ഇൻസ്വിങ്ങറിൽ പ്ലെയ്ഡ്ഓണായാണ് മാർക്രം മടങ്ങിയത്. ആ പിഴവ് മനസിലാക്കി രണ്ടാം ഇന്നിങ്സിൽ തന്റെ പ്രതിരോധം ശക്തമാക്കിയ താരം റിസ്ക്കുള്ള ഷോട്ടുകൾക്കൊന്നും ശ്രമിച്ചില്ല. ബൗണ്ടറിക്കുള്ള ശ്രമം പോലും മോശം പന്തുകളിലായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളിൽ ശ്രദ്ധയോടെയായിരുന്നു ഡ്രൈവുകൾ. ബവുമയ്ക്കൊപ്പം കൂട്ടിച്ചേർത്ത 147 റൺസാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.