ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്നു വേദി പങ്കിടും. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് പതിറ്റാണ്ടുകാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്.  എൻസിപി നേതാവ് സുപ്രിയ സുലെയും ഈ വേദിയിൽ പങ്കെടുക്കും. 

മുംബൈയിലെ വോർളിയിൽ മറാത്തി വിജയ് ദിവസ് ആഘോഷിക്കുന്നതിന്റെ പേരിലാണ് ഇന്ന് രണ്ട് സഹോദരന്മാരും വേദി പങ്കിടുന്നത്. ഇരുവരും ഒരേ വേദിയിൽ ഒരുമിച്ച് എത്തുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് കാരണമാകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ 2005ൽ തീരുമാനിച്ചതോടെയാണ് രാജ് ശിവസേന വിട്ടത്.

പരിപാടിയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിയോ, ചിഹ്നങ്ങളോ ഉണ്ടാകില്ലെന്നും പകരം മഹാരാഷ്ട്രയുടെ ഒരു ഗ്രാഫിക് ഇമേജ് ആയിരിക്കും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിടിക്കാന്‍ നല്‍കുക എന്നും സംഘാടകര്‍ വ്യക്തമാക്കി.മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താക്കറെ സഹോദരന്മാരുടെ ഒത്തൊരുമ നിലനില്‍ക്കും എന്ന പ്രതീക്ഷയിലാണ് ശിവസേന പ്രവര്‍ത്തകര്‍.