ഇറാൻ മണ്ണിൽ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റായ കേണലിനെ എങ്ങനെയാണ് യുഎസ് സേന കണ്ടെത്തിയതെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ യുഎസ് നേവി അഡ്മിറൽ വില്യം ഫാലൻ ബിബിസി വേൾഡ് സർവീസിനോട് നടത്തിയ വിശകലനത്തിലാണ് രക്ഷാദൗത്യത്തിന് പിന്നിലെ തന്ത്രങ്ങൾ വിശദീകരിച്ചത്. സാധാരണയായി രണ്ട് സീറ്റുകളുള്ള വിമാനങ്ങളിൽ പൈലറ്റും കോ-പൈലറ്റും വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടുമ്പോൾ (Ejection) അവർ ഭൂമിയിൽ വീഴുന്നത് അധികം അകലെയല്ലാതെ ഒരേ പരിധിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പൈലറ്റിനെ കണ്ടെത്താൻ സൈന്യത്തിന് വലിയ സഹായമായി.
ദൗത്യം നടന്ന സമയം അമേരിക്കൻ സൈന്യത്തിന് അനുകൂലമായിരുന്നുവെന്ന് വില്യം ഫാലൻ ചൂണ്ടിക്കാട്ടി. രാത്രിയിലെ ഇരുട്ടിൽ ഓപ്പറേഷൻ നടത്താൻ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്നത് ഇറാൻ സൈന്യത്തേക്കാൾ അമേരിക്കൻ സൈന്യത്തിന് മുൻതൂക്കം നൽകി. പൈലറ്റ് എവിടെയാണെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് സൈന്യം നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഐഎയുടെ ലൊക്കേഷൻ വിവരങ്ങൾക്കൊപ്പം സൈന്യത്തിന്റെ ഈ തന്ത്രപരമായ നീക്കമാണ് കേണലിനെ സുരക്ഷിതമായി മോചിപ്പിക്കാൻ സഹായിച്ചത്.
യുദ്ധമുഖത്തെ പൈലറ്റുമാരുടെ മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശത്രുരാജ്യത്തിന് മുകളിലൂടെ പറക്കുമ്പോൾ ഏത് നിമിഷവും വെടിയേൽക്കാനും വിമാനം തകരാനും സാധ്യതയുണ്ട്. ‘വെടിയേൽക്കാൻ പോകുന്ന വ്യക്തി താനായിരിക്കുമെന്ന് പൈലറ്റുമാർ മുൻകൂട്ടി തയ്യാറെടുക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. ഈ തയ്യാറെടുപ്പാണ് പരിക്കേറ്റിട്ടും ഇറാൻ സൈന്യത്തെ വെട്ടിച്ച് ഒരു പകൽ മുഴുവൻ ഒളിവിൽ കഴിയാൻ അമേരിക്കൻ കേണലിനെ സഹായിച്ചതെന്നാണ് വിലയിരുത്തൽ.



