നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റ് സെൽവ രാജ് രംഗത്ത്. വർഷങ്ങളായി വിജയിയോടൊപ്പം പ്രവർത്തിച്ചിരുന്ന തന്നെ  യാതൊരു കാരണവുമില്ലാതെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സെൽവ ആരോപിച്ചു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭക്ഷണം കഴിക്കുന്നതിനിടെ വിജയ് തന്റെ മുഖത്ത് അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തുവെന്നുമാണ് സെൽവയുടെ ആരോപണം. “പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ ജോലി ആർട്ടിസ്റ്റിന് ആവശ്യമായ എല്ലാ കാര്യങ്ങളും, ഭക്ഷണം ഉൾപ്പെടെ, ഒരുക്കിക്കൊടുക്കുന്നതാണ്. വിജയ് സാറിന്റെ അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ആദ്യം ജോലിക്ക് ചേർന്നു. പിന്നീട് വിജയ് സാറിന്റെ സിനിമകളിലും പ്രവർത്തിച്ചു. പതിനഞ്ചാം വയസുമുതൽ അദ്ദേഹത്തെ അറിയാം,” എന്നാണ് സെൽവ പറയുന്നത്.

വേലയുധം സിനിമ സമയത്ത് പ്രൊഡക്ഷൻ ജോലികൾ നിർവഹിച്ചിരുന്നെന്നും വിജയിയുടെ ഭക്ഷണകാര്യങ്ങൾ താനാണ് ശ്രദ്ധിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സഹപ്രവർത്തകർ താൻ പേഴ്സണൽ അസിസ്റ്റന്റായതിൽ അസ്വസ്ഥരായിരുന്നുവെന്നും അതിനുശേഷം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും സെൽവ ആരോപിച്ചു.

ഒരു ദിവസം ഭക്ഷണം ഒരുക്കിയ ശേഷം കാത്തുനിൽക്കുമ്പോൾ, ദേഷ്യത്തോടെ എത്തിയ വിജയ് തനിക്കു നേരെ കൈയ്യേറ്റം നടത്തിയെന്നാണ് സെൽവയുടെ വാദം. സംഭവത്തിന് ശേഷം മകളുടെ വിവാഹം മുന്നിൽ കണ്ട് ജോലി തുടർന്നുവെന്നും, എന്നാൽ പിന്നീട് യാതൊരു വിശദീകരണവും കൂടാതെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ബന്ധം പുലർത്തിയിരുന്നിട്ടും മകളുടെ വിവാഹത്തിന് വിജയ് എത്തിയില്ലെന്നും, എങ്കിലും തനിക്കു വ്യക്തിപരമായ വൈരാഗ്യം ഇല്ലെന്നും സെൽവ കൂട്ടിച്ചേർത്തു. വിജയ് വീണ്ടും വിളിച്ചാൽ ജോലിക്കു പോകാൻ തയാറാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.