ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അനു താജ് ആണ് ബിജെപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ ചിത്രം മതതീവ്രവാദികൾക്കൊപ്പം ചേർത്ത് പ്രദർശിപ്പിച്ചതിലൂടെ പൊതുസമൂഹത്തിൽ അദ്ദേഹത്തെ അവഹേളിക്കാനാണ് അബ്ദുല്ലക്കുട്ടി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
സംഭവം മതതീവ്രവാദികളായ ഹാഫീസ് സഈദ്, മസൂദ് അസ്ഹർ എന്നിവരുടെയും ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ചിത്രവും അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയെന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണിതെന്ന് അനു താജ് ആരോപിച്ചു.
പരാതിയും നിയമനടപടിയും ഇന്ത്യൻ പ്രതിപക്ഷ നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അനു താജ് വ്യക്തമാക്കി.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇത്തരം പ്രവർത്തികളിലൂടെ നടക്കുന്നത്. ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടാൻ അബ്ദുല്ലക്കുട്ടിക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
ബിജെപി നേതാവിന്റെ നടപടി രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിയിൽ പറയുന്നുണ്ട്. വിഷയത്തിൽ ഡിജിപി ഉടൻ ഇടപെടണമെന്നും അർഹമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.



