ഇറാന്‍ ഭരണതലപ്പത്ത് വന്‍ പ്രതിസന്ധികങ്ങളെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റിനെ മറികടന്ന് റെവല്യൂഷണറി ഗാര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിദേശകാര്യ മന്ത്രി പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാന പരാതി. യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. കാബിനറ്റ് മന്ത്രി എന്നതിലുപരി റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡറായ അഹ്മദ് വാഹിദിയുടെ സഹായിയായാണ് അബ്ബാസ് അരാക്ചി പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന ആരോപണം.

ഭരണ രംഗത്തെ വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നില്ല. അഹ്മദ് വാഹിദിയുമായി ചേര്‍ന്ന് പൂര്‍ണ്ണ ഏകോപനത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രധാന നീക്കങ്ങളെല്ലാം നടക്കുന്നത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയാണ് വാഹിദിയുടെ താല്‍പര്യങ്ങള്‍ അരാക്ചി നടപ്പിലാക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ ഇതേപടി തുടരുകയാണെങ്കില്‍ വിദേശകാര്യ മന്ത്രിയെ വൈകാതെ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങള്‍ക്കിടയില്‍ വിദേശകാര്യ മന്ത്രി സൈനിക നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ സംവിധാനങ്ങളെ തകര്‍ക്കുമെന്നാണ് പ്രസിഡന്റ് കരുതുന്നത്. ഇതോടെ രാജ്യത്തിന്റെ ഭരണരംഗത്തെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.