വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. 2026 ജനുവരി ഒൻപതിനാണ് കേരളത്തിലെ നേതാക്കളുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തുകയെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയിൽ പ്രധാന വിഷയമാകും.
ആംആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ള നേതൃനിരയാണ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തുക. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുത്ത ഏതാനും സീറ്റുകളിൽ ഇക്കുറി സ്ഥാനാർത്ഥികളെ നിർത്തി കരുത്ത് തെളിയിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഈ നീക്കത്തിന് ദേശീയ നേതൃത്വം ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല. ഈ മാസം ഒൻപതിന് നടക്കുന്ന ചർച്ചയോടെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേരളത്തിലെ നിലവിലെ മുന്നണി രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയുടെ പ്രസക്തിയും വിജയസാധ്യതയും കെജ്രിവാൾ നേരിട്ട് വിലയിരുത്തും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ എഎപിക്ക് പ്രചോദനമായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തിയ എഎപി മൂന്ന് വാർഡുകളിൽ വിജയിച്ചിരുന്നു.
ഇതിനുപുറമെ അഞ്ച് വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്താനും പാർട്ടിക്കായി. ഈ വിജയം പാർട്ടി പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും കെജ്രിവാൾ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തുകയും തുടർപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയിൽ വന്നേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയാൽ കേരളത്തിലെ രാഷ്ട്രീയ കളത്തിൽ അത് വലിയ ചർച്ചകൾക്ക് വഴിവെക്കും. വരും ദിവസങ്ങളിൽ ഡൽഹിയിലെ ചർച്ചകളുടെ ഫലം അറിയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ എഎപി പ്രവർത്തകർ.



