മുംബൈ: ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.



