കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടര്‍ന്നത് എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.



