കണ്ണൂർ: തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്നും അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന് നിർദേശം നല്‍കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണം.
പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സിപിഎം പ്രവർത്തകർ അഴിഞ്ഞാടുന്നത്. പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി.
വി.കുഞ്ഞികൃഷ്ണനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്പോലും തകര്‍ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്‍ക്കു മുന്നില്‍ റീത്ത് വയ്ക്കുകയും കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചുമരെഴുത്തുപോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല്‍ സംഘമായി കണ്ണൂരിലെ സിപിഎം മാറി. അക്രമത്തെ തള്ളിപ്പറയാന്‍ സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്.
യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരേ നായ്ക്കുരണ പൊടി വിതറുന്നതുപോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് സിപിഎം നടത്തിയതെന്നും സതീശൻ പറഞ്ഞു.



