മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ ആരോപണത്തിൽ പ്രതികരിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയുടെ ഭാഗമാണ് ബാലന്റെ പരാമർശം.
ആടിനെ പട്ടിയാക്കുന്ന പ്രാചാരണമാർഗമാണ് എ.കെ.ബാലൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലന്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാൻ സാധിക്കുന്നുമില്ല. ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്ന് സലാം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. വെൽഫെയർ പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപിക്കുന്നതിന് മുൻപ് ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് മൂന്നരപതിറ്റാണ്ടോളം പ്രവർത്തിച്ചവരാണ് കമ്യൂണിസ്റ്റുകാർ. അവരെ പ്രശംസിച്ച് പാർട്ടി പത്രത്തിൽ മുഖപത്രം എഴുതിയതിന്റെ തെളിവുകളുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു.



