കൊച്ചി: തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചു. അന്‍സിബ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി കടവന്ത്ര പോലീസ് ടിനി ടോമിന്‍റെയും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെയും മൊഴി എടുത്തിരുന്നു. ടിനി ടോം വര്‍ഗീയമായി അധിക്ഷേപിക്കുന്നതോ ജിഹാദി എന്ന് വിളിക്കുന്നതോ കേട്ടിട്ടില്ല എന്നാണ് ശ്വേത മൊഴി നല്‍കിയത്.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിയെന്നും അടിസ്ഥാനഹരിതമാണ് എന്നുമാണ് ടിനി ടോം മൊഴി നല്‍കിയത്. അന്‍സിബ മതം മാറ്റിയെന്ന് ആരോപിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ടിനി ടോം അധിക്ഷേപിക്കുന്നത് അന്‍സിബ നേരിട്ട് കേട്ടിട്ടില്ല, സംഘടനയിലുള്ളവര്‍ പറഞ്ഞുവെന്നാണ് നടിയുടെ മൊഴി. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാം എന്ന തീരുമാനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്.