കൊച്ചി: സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.

ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കനത്ത സുരക്ഷയാണ് ഇഡി ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.

നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സലോജിക്കിന് 2.78 കോടി രൂപ നല്‍കി എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.

ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്, എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് വീണയോടുള്ള ചോദ്യങ്ങള്‍. അതേസമയം, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്‌കര്‍ത്ത, ഭാര്യയും ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.