ട്രോളിങ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്തെ വിപണികളിൽ കടൽമത്സ്യങ്ങൾക്ക് വൻ തോതിൽ വില വർധിച്ചു. മലപ്പുറം ജില്ലയിലെ താനൂർ അടക്കമുള്ള തീരദേശ മേഖലകളിൽ ലഭ്യമാകുന്ന മത്സ്യങ്ങൾക്ക് പൊന്നുംവിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിപണിയിൽ മീനിന് വലിയ വിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ട്രോളിങ് നിരോധനം കൂടി വന്നത്. മുൻകാലങ്ങളിൽ കിലോയ്ക്ക് 50 രൂപയ്ക്ക് വിറ്റിരുന്ന പലവക മത്സ്യങ്ങൾക്ക് ഇപ്പോൾ 200 രൂപയിലേറെ നൽകേണ്ട അവസ്ഥയാണ്. സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തിക്ക് കിലോയ്ക്ക് 360 രൂപയാണ് നിലവിലെ വില.
മഴക്കാലം എത്തുന്നതോടെ ചെറുതോണിക്കാർക്ക് വലിയ തോതിൽ മത്സ്യം ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്കും വലിയ നിരാശയാണ് നേരിടേണ്ടി വന്നത്. കടലിലെ പ്രതികൂല കാലാവസ്ഥ കാരണം പലർക്കും മീൻപിടിത്തത്തിന് പോകാനാകാത്ത സാഹചര്യമാണുള്ളത്.
തീരദേശങ്ങളിൽ മത്സ്യലഭ്യത നാമമാത്രമായതിനാൽ മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് വിപണിയിലേക്ക് കൂടുതലായും മത്സ്യങ്ങൾ എത്തുന്നത്. വില വളരെ കൂടുതലായതിനാൽ തന്നെ വിപണിയിൽ വിൽപ്പന ഗണ്യമായി കുറഞ്ഞുവെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
കടൽ ഇളകിമറിഞ്ഞ് മത്സ്യപ്രജനനം നടക്കുന്നതോടെ വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ഇതിലൂടെ രണ്ട് മാസത്തിനകം മീൻപിടിത്ത സീസൺ കൂടുതൽ സജീവമാകുമെന്ന് ഇവർ കണക്കുകൂട്ടുന്നു. മീനിന് മാത്രമല്ല, വിപണിയിൽ ഇറച്ചിക്കോഴിക്കും വലിയ തോതിൽ വില വർധിച്ചിരിക്കുകയാണ്. പെരുന്നാൾ സീസണിൽ ഉയർന്ന വില ഇതുവരെ താഴേക്ക് വന്നിട്ടില്ല. കോഴിയിറച്ചിക്ക് നിലവിൽ കിലോയ്ക്ക് 240 രൂപയോളമാണ് ഈടാക്കുന്നത്.



