ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാ ഫലത്തിൽ വ്യാപക ക്രമക്കേടുകളും ചതിയും നടന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ പരീക്ഷാ സംഘാടകരായ ഐഐടി റൂർക്കി തള്ളി. പരീക്ഷയിലെ ഒന്നും രണ്ടും പേപ്പറുകളിലെ മാർക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാ സുതാര്യതയെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.

ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റും മാർക്കുകളും വ്യാജമായി നിർമിച്ചതാണെന്ന് ഐഐടി റൂർക്കി പ്രസ്താവനയിലൂടെ അറിയിച്ചു. പരീക്ഷാ രേഖകളും അനുബന്ധ വിവരങ്ങളും പൂർണമായി പരിശോധിച്ചതായും യാതൊരുവിധ ക്രമക്കേടുകളോ ഡാറ്റാ കൃത്രിമത്വങ്ങളോ പരീക്ഷാ കേന്ദ്രങ്ങളിൽ അനാവശ്യ ഇടപെടലുകളോ നടന്നിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഈ വർഷത്തെ പരീക്ഷാ ഫലത്തിലോ മാർക്കുകളിലോ അസ്വാഭാവികമായി ഒന്നുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങൾക്ക് കൃത്യമായ കണക്കുകളോടെയാണ് ഐഐടി റൂർക്കി മറുപടി നൽകിയത്. പരീക്ഷയിൽ ആദ്യ 10,000 റാങ്കുകൾ നേടിയ വിദ്യാർഥികളിൽ വെറും രണ്ട് പേർക്ക് മാത്രമാണ് ഒന്നും രണ്ടും പേപ്പറുകളിലെ മാർക്കുകൾ തമ്മിൽ വലിയ വ്യത്യാസമുള്ളത്. രണ്ട് പേപ്പർ സംവിധാനം നിലവിൽ വന്നത് മുതൽ ഇത്തരം വ്യത്യാസങ്ങൾ സ്വാഭാവികമായി ഉണ്ടാകാറുള്ളതാണെന്നും മുൻവർഷങ്ങളിലും ഇത് കൃത്യമായി വിശകലനം ചെയ്തിട്ടുള്ളതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഐഐടി കാൺപൂർ ഡയറക്ടർ പ്രൊഫ. മനിന്ദ്ര അഗർവാൾ പറയുന്നത്, അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാതെയുള്ളതാണ് ഈ ആരോപണങ്ങളെന്നാണ്. 60,000 ഓളം വിദ്യാർഥികൾ പരീക്ഷ എഴുതുമ്പോൾ ചിലരുടെ കാര്യത്തിൽ പേപ്പറുകൾ തമ്മിലുള്ള പ്രകടനത്തിൽ വലിയ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. ‘ചെബിഷെവ്സ് അസമത്വം’ (Chebyshev’s inequality) പോലുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇത്തരം വ്യതിയാനങ്ങൾ പരീക്ഷകളിൽ സാധാരണയായി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിടുക്കരായ വിദ്യാർഥികൾ പോലും പരീക്ഷാ വേളയിൽ ഏതെങ്കിലും കഠിനമായ ചോദ്യങ്ങളിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് പ്രൊഫ. മനിന്ദ്ര അഗർവാൾ വിശദീകരിച്ചു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കൂടുതൽ സമയം ചെലവഴിക്കുന്നത് ആ പേപ്പറിലെ അവരുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചേക്കാം. ഇത്തരം അപൂർവ സാഹചര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത്.

ഒരു പരീക്ഷയിലും ക്രമക്കേടുകൾ പൂർണമായി തള്ളിക്കളയാനാകില്ലെങ്കിലും ചില കണക്കുകളിലെ വ്യതിയാനങ്ങൾ മാത്രം ചൂണ്ടിക്കാട്ടി പരീക്ഷയിൽ തട്ടിപ്പ് നടന്നുവെന്ന് സമർഥിക്കാനാകില്ലെന്നും വ്യക്തിപരമായ കേസുകൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ നടപടികൾ പൂർണമായും സുതാര്യമായിരുന്നുവെന്നാണ് ഐഐടി റൂർക്കിയുടെ ഔദ്യോഗിക നിലപാട്.