ഇന്ത്യൻ ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ജവഹർലാൽ നെഹ്റു കുറിച്ചിട്ട സമാനതകളില്ലാത്ത ഒരു റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് അദ്ദേഹം ഇപ്പോൾ മറികടന്നിരിക്കുന്നത്. 2014 മെയ് 26നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഇപ്പോൾ അദ്ദേഹം തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കിയിരിക്കുകയാണ്.
1952-ന് ശേഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്ഥാപിച്ച തുടർച്ചയായ 4,398 ദിവസങ്ങൾ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റു, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭിന്നിച്ചുനിന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചു നിർത്തി രാഷ്ട്രനിർമ്മാണത്തിന് അടിത്തറയിടുകയായിരുന്നു. നരേന്ദ്ര മോദി ഈ കാഴ്ചപ്പാടിനെ കൂടുതൽ മുന്നോട്ട് നയിക്കുകയും, ഒരു വികസിത ഇന്ത്യയ്ക്കായി അടിത്തറയിടുകയും ചെയ്തു. ഇനി എന്താണ് സംഭവിക്കുക എന്നതാണ് ഇപ്പോൾ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന് ശേഷം 1952 മെയ് 13-നാണ് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി നെഹ്റു സത്യപ്രതിജ്ഞ ചെയ്തത്. അതിന് ശേഷം തുടർച്ചയായി 4,397 ദിവസങ്ങൾ (അതായത് 12 വർഷവും 14 ദിവസവും) നെഹ്റു പ്രധാനമന്ത്രിയായി തുടർന്നു. ആ റെക്കോർഡാണ് ജൂൺ ഒമ്പതിന് മോദി തകർത്തത്. 1947 ഓഗസ്റ്റ് 15-ന് നെഹ്റു പ്രധാനമന്ത്രിയായെങ്കിലും, 1952-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അഞ്ച് വർഷക്കാലം അദ്ദേഹം ഇടക്കാല സർക്കാരിനെയാണ് നയിച്ചിരുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രാഷ്ട്രീയമായി കരുത്താർജ്ജിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാൾ മുതൽ രാജസ്ഥാൻ വരെയും, അസം മുതൽ ഗുജറാത്ത് വരെയും നിലവിൽ ബിജെപിയാണ് അധികാരത്തിലുള്ളത്. നെഹ്റുവിന്റെ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞത് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവാണ്. തുടർച്ചയായി മൂന്നു തവണ അധികാരത്തിൽ വരുന്നതും തുടരുന്നതും ഇന്ത്യയിൽ ചലനം സൃഷ്ടിച്ച മോദി തരംഗത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്.
റെക്കോർഡുകൾ ഭേദിച്ച് പ്രധാനമന്ത്രി ചരിത്രം കുറിച്ചെങ്കിലും ഇനി മുന്നിലുള്ളത് വലിയ പരീക്ഷണങ്ങളുടെ നാളുകളാണ്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക, ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുക എന്നിവയാണ് ഇനി മോദിയുടെ മുന്നിലുള്ള ലക്ഷ്യങ്ങൾ. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജർമ്മനിയെയും ജപ്പാനെയും മറികടന്ന് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ഇന്ത്യയുടെ ജിഡിപി എത്തിക്കുക എന്നതാണ് നിലവിൽ സർക്കാർ ലക്ഷ്യമിടുന്നത്.



