കുട്ടികളിലെ സൗന്ദര്യവർധകവസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രചാരണവുമായി ശിശുക്ഷേമസമിതി. സൗന്ദര്യവർധകവസ്തുക്കളിൽ അടങ്ങിയിട്ടുള്ള മെർക്കുറി, കാഡ്മിയം തുടങ്ങിയ മൂലകങ്ങൾ കുട്ടികളിൽ കുടൽ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി വർധിക്കുന്നതായി തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ ശിശുക്ഷേമസമിതി ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 

ലിപ്സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ നേർത്ത ചർമത്തിലൂടെ ശരീരത്തിനുള്ളിലെത്തി ആന്തരികാവയവങ്ങളെ ബാധിക്കുന്നു. ഇത് അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ, കാൻസർ സാധ്യത എന്നിവയിലേക്ക് നയിക്കാം.

സ്കൂളുകളിൽ സൗന്ദര്യവർധകവസ്തുക്കൾ പൂർണമായും ഒഴിവാക്കുകയാണ് ശിശുക്ഷേമസമിതിയുടെ ലക്ഷ്യം. ഇതിനായി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകും. ഈ ബോധവത്കരണം പൂർത്തിയാക്കുന്ന സ്കൂളുകളെ ‘ലിപ്സ്റ്റിക് ഫ്രീ കാമ്പസ്’ ആയി പ്രഖ്യാപിക്കും. തുടർന്ന് രക്ഷിതാക്കൾക്കും, റെസിഡൻസ് അസോസിയേഷനുകൾക്കും, കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും, വിവിധ സംഘടനകൾക്കും ബോധവത്കരണ ക്ലാസുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

അനുവദനീയമായ അളവിനെക്കാൾ മെർക്കുറി ചേർത്ത സൗന്ദര്യവർധകവസ്തുക്കൾ കഴിഞ്ഞ വർഷം ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിരുന്നു. സ്കൂളുകൾക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഇത്തരം ഹാനികരമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

ഇത്തരം കടകളിൽ പരിശോധന നടത്താനും, ബോധവത്കരണ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി ഷൈൻ ദേവ് അറിയിച്ചു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.