ചൈന:സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ നീല വിഗ്ഗ് ധരിച്ച റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു. ‘യൂണിട്രീ ജി1’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് കരാട്ടേ പ്രകടനത്തിനിടെ അടുത്തുനിന്ന ആൺകുട്ടിയെ ചവിട്ടിയത്. ചവിട്ടേറ്റ കുട്ടി വേദനകൊണ്ട് പുളയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുട്ടിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. റിമോട്ട് കൺട്രോൾ വഴി പ്രവർത്തിച്ചിരുന്ന റോബോട്ട് അതിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്തതെന്നും, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 32 കിലോഗ്രാം ഭാരമുള്ള ഈ റോബോട്ടിന്റെ ചവിട്ടിന് കടുത്ത ആഘാതം സൃഷ്ടിക്കാൻ ശേഷിയുണ്ട്.

ഈ വർഷം ആദ്യം ഇതേ മോഡൽ റോബോട്ട് മറ്റൊരാളുടെ മൂക്കിന് പരിക്കേൽപ്പിച്ചിരുന്നു. യാതൊരുവിധ സുരക്ഷാ വേലികളും ഇല്ലാതെ ഇത്തരം ശക്തമായ റോബോട്ടുകളെ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് കുട്ടികളുടെ അടുത്ത് പ്രദർശിപ്പിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളും വിമർശനങ്ങളും ഉയരുന്നുണ്ട്.