സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എറണാകുളത്തെ പിഎംഎൽഎ കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ കസ്റ്റഡിയിലുള്ള 134 രേഖകൾ ലഭ്യമാക്കണമെന്നാണ് ഇഡിയുടെ ഹർജിയിലെ ആവശ്യം.
വീണ തൈക്കണ്ടിയും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ, എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള 2017-ലെ കരാർ, എക്സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, ആദായനികുതി റിട്ടേൺ വിവരങ്ങൾ, വായ്പാ രേഖകൾ, വായ്പ തിരിച്ചടവിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വീണ തൈക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ കേന്ദ്രവിഷയം. നൽകാത്ത സേവനങ്ങൾക്ക് പ്രതിഫലമായി എക്സാലോജിക്കിന് സിഎംആർഎൽ പണം നൽകിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകളെ തുടർന്നാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത സാഹചര്യം ഉറപ്പാക്കുന്നതിനായാണ് വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം നൽകിയതെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്.
2019-ൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഈ പരിശോധനയിലാണ് എക്സാലോജിക്കിലേക്കും വീണ തൈക്കണ്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്കും പണം എത്തിയതായി രേഖകൾ ലഭിച്ചതെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇഡി സമർപ്പിച്ച ഹർജിയിൽ കോടതി സ്വീകരിക്കുന്ന തുടർനടപടികൾ കേസിന്റെ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



