തമിഴ്നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ പോരിന് ആഹ്വാനം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. നിലവിലെ ടിവികെ സർക്കാർ മുൻപ് ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന പാർട്ടികളുടെ ദയയിലാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച സ്റ്റാലിൻ, ഈ ഭരണത്തിന് ഉടൻ അന്ത്യം കുറിക്കുമെന്നും ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രഖ്യാപിച്ചു. എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ഡിഎംകെയിൽ ചേരുന്ന ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ സർക്കാർ ഡി.എം.കെയിലെ മുൻ സഖ്യകക്ഷികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ആ പാർട്ടികൾക്ക് ഡിഎംകെ ജയിക്കണമെന്നായിരുന്നു ആഗ്രഹം. തങ്ങൾ ടിവികെയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി പലയിടങ്ങളിലും വച്ച് അവരുടെ നേതാക്കൾ തന്നെ അറിയിച്ചിരുന്നുവെന്നും സ്വന്തമായി തീരുമാനമെടുക്കുക എന്നത് അവരുടെ ജനാധിപത്യപരമായ അവകാശമാണെന്നാണ് താൻ പറഞ്ഞതെന്നും സ്റ്റാലിൻ വെളിപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമോ ബിജെപി ഭരണമോ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.



