ശബരിമല വിഷയത്തിലും സ്വർണക്കടത്ത് വിവാദത്തിലും ബിജെപിക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി യുഡിഎഫ് അംഗവും തൃക്കരിപ്പൂർ എംൽഎയുമായ സന്ദീപ് വാരിയർ. നിയമസഭയിൽ ബിജെപി നേതാവ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണെ അയ്യപ്പാ എന്ന് ഞങ്ങൾ പാടി’ എന്ന ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് സന്ദീപ് വാരിയർ ബിജെപിയുടെ ഇരട്ടത്താപ്പിനെ വിമർശിച്ചത്.
സ്വർണക്കടത്ത് നടന്ന കാലത്ത് ബിജെപി മൗനത്തിൻ്റെ വാത്മീകത്തിൽ ഒളിച്ചിരിക്കുകയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സ്വർണക്കടത്തിനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ 10 ദിവസം ജയിലിൽ കിടന്നിട്ടാണ് യുഡിഎഫിൻ്റെ അംഗമായി താൻ നിയമസഭയിൽ എത്തിയത്. അപ്പോൾ ബിജെപി നേതാക്കൾ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സ്വർണക്കടത്തിനെതിരെ പ്രതികരിക്കാൻ പോലും ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ 2019-ലെ ‘സങ്കൽപ് പത്ര’ എന്ന പ്രകടനപത്രികയിലെ ശബരിമലയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം തുടർന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനമാണ് ഇതിൽ നൽകിയിരുന്നത്. 2019-ൽ പത്തനംതിട്ടയിൽ വന്ന് പ്രധാനമന്ത്രി ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന് വിളിച്ചു പോയതല്ലാതെ, എന്തുകൊണ്ട് ഭരണഘടനയിൽ പരിഷ്കാരം കൊണ്ടുവന്ന് ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.
ഇതിൻ്റെ ന്യായീകരണം എന്നോട് പറയേണ്ടെന്നും, പ്രതിഷേധം നടത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ബോധ്യപ്പെടുത്തിയാൽ മതിയെന്നും സന്ദീപ് വാരിയർ പറഞ്ഞു. ബിജെപി കൊടുത്ത വാഗ്ദാനം പാലിച്ചില്ലെന്ന് എൻഎസ്എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല എന്നത് ബിജെപിയുടെ എക്കാലത്തെയും വലിയൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. നിങ്ങൾക്ക് അയ്യപ്പനിലോ ശബരിമലയിലോ ഒരു വിശ്വാസവുമില്ലെന്നും സന്ദീപ് വാരിയർ ആരോപിച്ചു.



