തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചാരണത്തെ തുടർന്ന് വിവാദത്തിലായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബിഡിജെഎസ് നേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയെയും ചൊല്ലി കോൺഗ്രസിൽ അതൃപ്തി പുകയുന്നു. 

വെള്ളാപ്പള്ളിയെയും എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളിയെയും യുഡിഎഫ് മന്ത്രിമാർ സന്ദർശിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അംഗവും കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ റിജിൽ മാക്കുറ്റി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്നും ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

നേരത്തെ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനുഗ്രഹം തേടുകയും ചെയ്തു. ഇതിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി ഡി സതീശനും തുഷാർ വെള്ളാപ്പള്ളിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുള്ളത്.