പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് സമീപകാലത്തെ ഏറ്റവും കുറഞ്ഞ അംഗബലവുമായാണ് എൽഡിഎഫ് ഇത്തവണ പ്രതിപക്ഷത്തിരിക്കുന്നത്. നിയമസഭയിൽ സിപിഎമ്മിന് 26-ഉം, സിപിഐക്ക് 8-ഉം, ആർജെഡിക്ക് ഒരു എംഎൽഎയുമാണ് ഉള്ളത് (ആകെ 35 അംഗങ്ങൾ).

ഈ സാഹചര്യത്തിൽ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങൾക്ക് അർഹമായ പദവി ലഭിക്കണമെന്നും കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ സിപിഐ ആവശ്യപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ ചർച്ചയ്ക്ക് പോലും സിപിഎം തയ്യാറായിട്ടില്ല. എൽഡിഎഫ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചപ്പോൾ മുന്നണി കൺവീനർ തന്നെ അതിനെ തള്ളിപ്പറഞ്ഞിരുന്നു.

നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമനായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് സഭയിൽ നീക്കങ്ങൾ നയിക്കുന്നത്. സഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാലായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പോലും തങ്ങളോട് ചർച്ച ചെയ്യാതെയാണെന്ന പരാതി സിപിഐക്കുണ്ട്.

സഭ സമ്മേളിച്ചിട്ടും ഇതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാത്തതിന് കാരണവും ഈ പദവി തർക്കമാണ്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻപെങ്കിലും യോഗം ചേരണമെങ്കിൽ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമാകേണ്ടതുണ്ട്.

പകർച്ചവ്യാധി പ്രതിരോധം, പിഎം ശ്രീ  പദ്ധതി നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മുൻപ് സി.പി.ഐ ഉന്നയിച്ച തിരുത്തൽ ആവശ്യങ്ങൾ മുന്നണിയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്നുതൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന അകൽച്ചയാണ് പുതിയ പദവി തർക്കത്തോടെ കൂടുതൽ വഷളായിരിക്കുന്നത്.