നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസിലെ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിൽ തർക്കം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെ ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റു. ഇതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. അടിയന്തര പ്രമേയത്തിൽ താങ്കൾ ഒപ്പിട്ടിട്ടില്ല, എന്നാൽ പറയാനുള്ളത് വളരെ പരിമിതമായി പറയാമെന്നും അറിയിച്ചു. തുടർന്ന് ബി.ബി.ഗോപകുമാർ പ്രസംഗിച്ചു തുടങ്ങി. ഇതിനിടെ വീണ്ടും സ്പീക്കർ ഇടപെട്ടു. പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളത്. എന്നാൽ പറയാനുള്ള കാര്യം ചുരക്കി പറയാൻ സാവകാശം നൽകുന്നുവെന്നും സ്പീക്കർ അറിയിച്ചു. ഇതോടെ ഇതൊരു കീഴ് വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ പറഞ്ഞു. അങ്ങനെ ആകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
തുടർന്ന് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മോദിയെ വിമർശിച്ചതിന് ബിജെപി എംഎൽഎ മറുപടി നൽകി. ഇന്ധന വില വർധനവുമായി ബന്ധപ്പെട്ടാണ് പിണറായി മോദിക്കെതിരെ വിമർശനം നടത്തിയിരുന്നത്. ‘ഇന്ത്യ നേരത്തെ റഷ്യയിൽനിന്നും വെനസ്വേലയിൽനിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്കൊണ്ട് അത് നിർത്തിവെച്ചു. 40 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി’ തുടങ്ങിയ വിമർശനമാണ് പിണറായി ഉന്നയിച്ചത്.
എന്നാൽ, മോദി ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് പറഞ്ഞ ബിജെപി എംഎൽഎ, പിണറായി വിജയന് ഇഡിയെ പേടിയാണെന്നും തിരിച്ചടിച്ചു.’ഇഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി. ട്രംപല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി’ ഗോപകുമാർ പറഞ്ഞു. ഇതോടെ എൽഡിഎഫ് എംഎൽഎമാർ ബഹളംവെച്ചു. ആദ്യ പ്രസംഗമല്ലേയെന്നും കുറച്ച് സാവകാശം കൊടുക്കാമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ രോഷാകുലരായ എൽഡിഎഫ് എംഎൽഎമാർ സീറ്റുകളിലേക്ക് തിരിച്ചെത്തി ബഹളം തുടർന്നു. പുതിയ അംഗം എന്ന നിലയിലാണ് ബി.ബി.ഗോപകുമാറിന് സാവകാശം നൽകിയതെന്ന് സ്പീക്കർ ആവർത്തിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ടു. സ്പീക്കറുടെ ഉദാരമനസ്കതയാണ് ഇവിടെ പ്രകടമായതെന്ന് തോന്നുന്നു. എന്നാൽ സഭയുടെ ചട്ടങ്ങളിൽനിന്നുള്ള വ്യതിയാനമാണിതെന്നും പിണറായി പറഞ്ഞു.



