സഭയുടെ വിജയവും ഫലപ്രാപ്തിയും കേവലം കണക്കുകളുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിൽ നടന്ന ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ 82-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ഇറ്റലിയിലുടനീളമുള്ള എല്ലാ സഭകളോടും വൈദികർ, സെമിനാരിക്കാർ, സമർപ്പിതർ, കുടുംബങ്ങൾ എന്നിവരോടുമുള്ള സ്നേഹം മാർപാപ്പ പങ്കുവച്ചു. ഒപ്പം, തങ്ങളറിയാതെ തന്നെ ഹൃദയത്തിൽ ദൈവത്തിനായി ദാഹിക്കുന്ന എല്ലാവരെയും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. സങ്കീർണ്ണതകൾ നിറഞ്ഞ ഈ ആധുനിക കാലഘട്ടത്തിലും ഈ ദൈവകൃപയ്ക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് മാർപാപ്പ പറഞ്ഞു. പോംപൈ, നേപ്പിൾസ്, അസെറ എന്നിവിടങ്ങളിലേക്കുള്ള തന്റെ യാത്രകളിൽ ഇത് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
“മനുഷ്യജീവിതത്തിൽ ക്ഷീണം, ഭിന്നത, ഒറ്റപ്പെടൽ എന്നിവ പ്രകടമാക്കുന്ന നിരവധി അടയാളങ്ങൾ ഇന്നുണ്ടെന്ന് നിരീക്ഷിച്ച മാർപാപ്പ, വിശ്വാസം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിലും യുവതലമുറയെ സഭയോട് ചേർത്തുനിർത്തുന്നതിലും ചിലപ്പോഴൊക്കെ സമൂഹങ്ങളിൽ വെല്ലുവിളികൾ അനുഭവപ്പെടാറുണ്ട്” എന്നും ഓർമ്മിപ്പിച്ചു.



