അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ താൻ ഉന്നയിച്ച പരാതി കേൾക്കാൻ പ്രത്യേക നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന് നടി അൻസിബ ഹസൻ. സംഘടനയുടെ കത്തിന് നൽകിയ ഇമെയിൽ മറുപടിയിലാണ് അവർ തൻ്റെ നിലപാടുകളും നിബന്ധനകളും വ്യക്തമാക്കിയത്. ആരോപണങ്ങളെത്തുടർന്ന് സംഘടനയിലുണ്ടായ പൊട്ടിത്തെറികൾക്കും ചേരിതിരിവുകൾക്കും പിന്നാലെയാണ് അൻസിബയോട് തെളിവുകളുമായി ഹാജരാകാൻ അമ്മ ആവശ്യപ്പെട്ടത്.

ജൂൺ ഒന്നിനും മൂന്നിനുമിടയിൽ അമ്മയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകൾ കൈമാറാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ ജൂൺ ഒന്നിനോ അല്ലെങ്കിൽ ഏഴിന് ശേഷമുള്ള ഏതെങ്കിലും ദിവസങ്ങളിലോ മാത്രമേ തനിക്ക് ഹാജരാകാൻ സാധിക്കൂ എന്ന് അൻസിബ അറിയിച്ചു. 

തൻ്റെ പരാതി നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി കേൾക്കുന്നതിൽ അവർ വിയോജിപ്പ് രേഖപ്പെടുത്തി. ആരോപണവിധേയരായവർ ഉൾപ്പെടുന്ന കമ്മിറ്റി തന്നെ പരാതി കേട്ടാൽ നീതി ലഭിക്കില്ലെന്നും, പകരം നിഷ്പക്ഷമായ മറ്റൊരു സമിതി രൂപീകരിക്കണമെന്നുമാണ് അൻസിബയുടെ പ്രധാന ആവശ്യം.

പുതിയ സമിതിയിലേക്ക് മൂന്ന് പേരുടെ പേരുകളും അൻസിബ നിർദേശിച്ചിട്ടുണ്ട്. രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരെയാണ് അവർ നിർദേശിച്ചത്. ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് യോജിക്കുന്ന മറ്റൊരാളെ നിയമിക്കണമെന്നും അവർ വ്യക്തമാക്കി.

സമിതിക്ക് മുമ്പാകെ താൻ പരാതി ബോധിപ്പിക്കുന്നത് പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും അതിൻ്റെ പകർപ്പ് തനിക്ക് നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു. ആരോപണം നേരിടുന്ന ടിനി ടോമിൻ്റെയും മറ്റ് അംഗങ്ങളുടെയും വാദങ്ങൾ കൂടി കേട്ട ശേഷം മാത്രമേ സമിതി നീതിപൂർവമായ അന്തിമ തീരുമാനം എടുക്കാവൂ എന്നും അവർ ഇമെയിലിൽ വിശദമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളുടെയും വാദങ്ങൾ കേട്ട് പൂർണ്ണമായും നീതി ലഭിക്കുന്ന തരത്തിലായിരിക്കണം സംവിധാനം പ്രവർത്തിക്കേണ്ടതെന്നും അൻസിബ വ്യക്തമാക്കി.