സോഷ്യൽ മീഡിയയിൽ തരംഗമായ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണി ‘കോക്രോച്ച് ജനതാ പാർട്ടി’ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമർപ്പിച്ചു. ഹരിയാന സ്വദേശിയായ യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാർട്ടിയുടെ കൺവീനറായി സ്വന്തം പേര് നൽകിയാണ് ഇദ്ദേഹം അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ ഈ ഔദ്യോഗിക നീക്കത്തെ തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഭിന്നത പരസ്യമായിരിക്കുകയാണ്. അതേസമയം സിജെപിക്ക് ഒരു കൃത്യമായ രാഷ്ട്രീയ രൂപം വേണമെന്നും വിദേശത്തുള്ള അഭിജിത്തിനെപ്പറ്റി പലർക്കും അറിയില്ലെന്നുമാണ് അപേക്ഷ നൽകിയ സുധിർ ജഖറിൻ്റെ പ്രതികരണം.
യുവജനങ്ങൾ തങ്ങളുടെ ആശങ്കകൾ അറിയിച്ച് മുന്നോട്ട് വരുമ്പോൾ സിജെപി ഒരു യഥാർത്ഥ രാഷ്ട്രീയ സംഘടനയായി മാറണമെന്ന ലക്ഷ്യത്തോടെയാണ് അപേക്ഷ നൽകിയതെന്ന് യുവാവ് വ്യക്തമാക്കുന്നു. ചെറുപ്പം മുതൽ വിദ്യാർഥി നേതാവായിരുന്നു താനെന്നും കർഷക നിയമം റദ്ദാക്കുന്നതിനായി പോരാടിയ പ്രവർത്തന പരിചയമുണ്ടെന്നും ചൂണ്ടിക്കാട്ടിയ യുവാവ്, സിജെപിയുടെ കൺവീനർ സ്ഥാനത്ത് ഇരിക്കാൻ താൻ യോഗ്യനാണെന്നും അവകാശപ്പെട്ടു.
കോടതി നടപടികൾക്കിടെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാർട്ടി. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവർ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിൻ്റെ വിവാദ പരാമർശം.
ജസ്റ്റിസിൻ്റെ പരാമർശം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി രൂപീകരിക്കപ്പെടുന്നത്. ‘യുവാക്കൾക്കുവേണ്ടി, യുവാക്കളാൽ’ എന്നതാണ് ഈ പാർട്ടിയുടെ പ്രധാന മുദ്രാവാക്യം. ‘സെക്യുലർ-സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-ലേസി’ എന്നാണ് പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാൻ മറന്നുപോയവരുടെയും, മടിയന്മാരുടെയും തൊഴിൽരഹിതരുടെയും ശബ്ദമാണ് തങ്ങളെന്നാണ് സിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്.



