ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മേയ് പത്തിനാണ് സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരാണെങ്കിലും തെന്നിന്ത്യൻ സൂപ്പർ താരങ്ങളിലൊരാളായ വിജയ് അധികാരമേറ്റതിൽ മറ്റുതാരങ്ങൾ മികച്ച പിന്തുണയാണ് നൽകിവരുന്നത്. ഇപ്പോഴിതാ പെട്രോളിയം-പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയും ബിജെപി നേതാവുമായ നടൻ സുരേഷ് ഗോപിയും വിജയ്ക്ക് പിന്തുണ നൽകി സംസാരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. അദ്ദേഹം പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാവില്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്‌നാട്ടിലെ പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ എന്താണ് പ്രശ്നം? അദ്ദേഹം വരുന്നുണ്ടെങ്കിൽ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവർത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണമുണ്ടാകട്ടെ.” സുരേഷ് ഗോപി പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിക്കൊണ്ടാണ് ആദ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയ്യുടെ തമിഴക വെട്രിക്കഴകം വിജയിച്ചുകയറിയത്. ദശാബ്ദങ്ങളായുള്ള ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ആധിപത്യം ഇതോടെ ഇല്ലാതായി. 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും വിസികെ, ഐയുഎംഎൽ തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. സുരേഷ് ഗോപിയെ കൂടാതെ, ഖുശ്ബു, കമൽഹാസൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്ത് സജീവമായവരും ചലച്ചിത്രരംഗത്തെ നിരവധി താരങ്ങളും വിജയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു.